9.എന്റെ അമ്മ

ജീവിതം മുഴുവനും തന്റെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം എന്ന ഒരു ലക്ഷൃത്തിനു വേണ്ടി ഉഴിഞ്ഞുവയ്കുക. ആ ലക്‌ഷ്യം പ്റാപിക്കുന്നത് കാണാന്‍ കാത്തിരിക്കാതെ എന്നെന്നേക്കുമായി ഞങ്ങളെ വിട്ടു പിരിയുക. അതായിരുന്നു ജീവിതം മുഴുവന്‍ ഞങ്ങള്ക്ക് വേണ്ടി കഷ്ടപ്പെട്ട അമ്മ. തുച്ഛമായ അച്ഛന്റെ ശമ്പളം ജ്യേഷ്ഠന്റെ പഠനച്ചെലവിനു വേണ്ടി സന്തോഷപൂര്വം. അച്ഛനെക്കൊണ്ടു ശമ്പളം കിട്ടുന്ന അന്ന് തന്നെ ആലപ്പുഴയില്‍ വച്ച് തിരുവനന്തപുരത്തേക്ക് മണി ഓര്ഡര്‍ അയപ്പിച്ചതിനു ശേഷം വീട്ടിലെ ചിലവിനു കിട്ടുന്നത് രണ്ടുമാസം കൂടി പറമ്പില്‍ നിന്നു കിട്ടുന്ന എന്പതോ നൂറോ തേങ്ങായും മൂന്നും നാലും ദിവസം കൂടി അച്ഛന്‍ ജോലി കഴിഞ്ഞു വരുമ്പോള്‍ കൊണ്ടു വരുന്ന ഒന്നര രൂപ ബാറ്റയും മാത്രം. അത് കൊണ്ടുമാത്രം വീട്ടിലെ ചെലവിനു തികഞ്ഞിരുന്നില്ല. പശുവിനെ വളര്ത്തി പാല്‍ വിറ്റും, കുറിച്ചിട്ടി നടത്തി ചില മറിപ്പുകള്‍ നടത്തിയും, തെങ്ങ് ചെത്തി പാട്ടം കിട്ടുന്നതില്‍ നിന്നും കിട്ടുന്നവരുടെ അടുത്ത് നിന്നൊക്കെ കടം വാങ്ങിയും മറ്റുമാണ് അമ്മ വീട്ടുകാര്യം നോക്കിയത്‌. ശാരീരികമായും മാനസികമായും അമ്മ സഹിച്ച യാതനകള്‍ ഞങ്ങള്‍ മനസ്സിലാക്കാന്‍ വൈകി. അടുത്തടുത്ത പ്രസവം കൊണ്ടും വേണ്ടത്ര പ്രസവരക്ഷ കിട്ടാഞ്ഞതുകൊണ്ടും അമ്മ രോഗാതുരയായി. തന്റെ ശരീരികാ സ്വാസ്ത്യങ്ങളോ ദുഃഖങ്ങളോ ആരോടും അവര്‍ പറഞ്ഞില്ല.

വീട്ടിലെ ജോലി എല്ലാം കഴിഞ്ഞു ഉച്ചകഴിഞ്ഞ് പശുവിനു പുല്ലു ചെത്തിക്കൊണ്ടു വരാന്‍ എട്ടു കിലോമീറ്റര്‍ ദൂരത്തിലുള്ള കാവാലം മുരിക്കന്റെ കായല്‍ വരെ അമ്മയും ഒരു കൂട്ടുകാരിയും കൂടി പോകുമായിരുന്നു ചെറുവള്ളത്തില്‍. ഒരിക്കല്‍ ബോട്ടിന്റെ ഓളത്തില്‍ വഞ്ചി മുങ്ങി അപകടത്തില്‍ നിന്ന് തല നാരിഴ വ്യത്യാസത്തില്‍ രക്ഷപെട്ടു എന്നും കേട്ടിട്ടുണ്ട്.പത്തു വര്ഷത്തിലധികം അമ്മയുടെ വിശ്വസ്ത സഹായി ആയിരുന്ന എനിക്കു അമ്മയുടെ രീതികള്‍ നന്നായി അറിയുമായിരുന്നു. സ്കൂളില്‍ പോകുന്ന വഴിയോ ചിലപ്പോള്‍ അതിനു മുമ്പ് തന്നെയോ ചായക്കടയില്‍ രാവിലെ പാല് കൊടുക്കാനും വൈകുന്നേരം പാലിന്റെ പണം വാങ്ങി പശുവിനു പിണ്ണാക്കും പിറ്റേ ദിവസത്തെ അത്യാവശ്യ സാധനങ്ങളും വാങ്ങുകയും എന്റെ ജോലി ആയിരുന്നു.
ഈ വിശ്രമം ഇല്ലാത്ത അത്യധ്വാനവും മറ്റും കൊണ്ടു നാല്പതിരണ്ടു വയസ്സില്‍ മാരക രോഗതിനടിമയായി. അമ്മയുടെ ഇളയ സഹോദരിയുടെ പ്രസവത്തിനു സഹായിക്കാന്‍ പോയ അന്നാണ് രോഗം വളരെ അനിയന്ത്രിതമായി എന്ന് മനസ്സിലാകുന്നത്‌. ആദ്യം ആലപ്പുഴ കടപ്പുറത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ആയിരുന്നു ചികിത്സ. അന്ന് അവിടെ ഉണ്ടായിരുന്ന ഒരു ആന്ഗ്ലോ ഇന്ത്യന്‍ സ്ത്രീരോഗവിദഗ്ദ്ധ ഡോ. ഗോമസ് പരിശോധനക്ക് ശേഷം ശസ്ത്രക്രിയ വേണം എന്ന് വിധിച്ചു. ആരോഗ്യ സ്ഥിതി മോശമായത് കൊണ്ടു രണ്ടാഴ്ച പ്രത്യേക പോഷകാഹാരം കഴിച്ചതിനു ശേഷം മാത്രമേ ശസ്ത്ര ക്രിയ നടത്താന്‍ കഴിയൂ എന്നവര്‍ തീരുമാനിച്ചു, ആശുപത്രിയില്‍ കിടന്ന അമ്മയെ കാണാന്‍ ചെല്ലുന്ന ഞങ്ങള്ക്ക് അമ്മയ്ക്ക് ആശുപത്രിയില്‍ നിന്ന് കൊടുത്ത ആട്ടിന്‍ കരള്‍ വറുത്തതും ഓറഞ്ചും മറ്റും അമ്മ ഞങ്ങള്ക്ക് വേണ്ടി സൂക്ഷിച്ചു വയ്ക്കുമായിരുന്നു. അമ്മ മത്സ്യ മാംസാഹാരം കഴിക്കാത്തത് കൊണ്ടു മാത്രമല്ല അതെന്നു ഞങ്ങള്ക്കറിയാമായിരുന്നു. ശസ്ത്ര ക്രിയയില്‍ ഗര്ഭ പാത്രത്തിന്റെ ഒരു ഭാഗം അവര്‍ മുറിച്ചു മാറ്റി ബാക്കി അവിടെ തന്നെ വച്ചുവെന്നു കേട്ടു. മൂന്നു മാസം കഴിഞ്ഞു ചെക്കപ്പിനു ചെല്ലാന്‍ പറഞ്ഞു വിട്ടു. എന്നാല്‍ അതിനു മുമ്പ് തന്നെ വീണ്ടും രക്ത സ്രാവം ഉണ്ടായി ആശുപത്രി്യില്‍ എത്തി. മറ്റു ശരീര ഭാഗത്തേക്കും രോഗം വ്യാപിച്ചു കഴിഞ്ഞു എന്ന് മനസിലായ ഡോക്ടര്‍ ഇനി റെഡിയേഷന്‍ മാത്രമേ മാര്ഗൂമുള്ളൂ എന്ന് പറഞ്ഞു അതിനു സൌകര്യമുള്ള തിരുവനന്തപുരം മെഡിക്കല്‍ കോളെജിലേക്ക് അയച്ചു. അവിടത്തെ ചികിത്സയിലും വലിയ പ്രയോജനം ഇല്ലാതെ മൂന്നു മാസത്തിനു ശേഷം അവര്‍ അമ്മയെ വീട്ടിലേക്ക് അയച്ചു. അര്ബുദത്തിന്റെ അവസാന നാളുകളില്‍ വേദന സഹിക്കാതെ ആദ്യമാദ്യം ഒന്നിട വിട്ട ദിവസങ്ങളിലും പിന്നീട് എല്ലാ ദിവസവും വേദന സംഹാരി കുത്തിവയ്പ്പ് നടത്തി അമ്മ ഞങ്ങളുടെ തറവാട്ടു വീട്ടില്‍ (അമ്മാവന്റെ ) ആയിരുന്നു. ഇതിനടയില്‍ ആരോ പറഞ്ഞു ആയുര്വേ്ദ ചികിത്സയും നോക്കി. അതില്‍ അല്പം ആശ്വാസം ഉണ്ടെന്നു തോന്നിയെങ്കിലും ഒരു ദിവസം അണയാന്‍ പോയ തീ ഒന്ന് ആളിക്കത്തിഎന്ന പോലെ അമ്മ ഞങ്ങളെ നിത്യ ദു:ഖതിലാക്കി . വിട്ടു പിരിഞ്ഞു. ഞങ്ങളുടെ കുടുംബത്തിലെ ആദ്യത്തെ ബിരുദധാരി ആയ ജ്യേഷ്ഠന്റെ അവസാന വര്ഷ പരീക്ഷ എഴുതുന്നതിനു മൂന്നാഴ്ച്ചക്ക് മുന്പ് ആയിരുന്നു ആ സംഭവം .

എത്ര പട്ടിണി കിടന്നാലും വീട്ടില്‍ വരുന്ന പാവപ്പെട്ടവര്ക് തനിക്കുവേണ്ടി ബാക്കിയുള്ള കഞ്ഞിയാണെങ്കിലും കഞ്ഞി വെള്ളമാണെങ്കിലും സന്തോഷത്തോടെ ആര്ക്കും എടുത്തു കൊടുക്കുമായിരുന്നു അമ്മ, എല്ലാവര്കും പ്രിയപ്പെട്ടവളായിരുന്ന എന്റെ അമ്മ. ഞാന്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണു എല്ലാവരെയും തീരാ ദുഃഖതിലാക്കി മറഞ്ഞത്‌ . തെക്കെക്കരയിലെ സകലമാന ആള്കാരും അന്ന് അമ്മയുടെ ശരീരം ഒരു നോക്കു കാണാന്‍ വന്നിരുന്നു. അന്ന് കരയാത്തവര്‍ അവരില്‍ ജാതി മത പ്രായ ഭേദമെന്യേ ആരും ഉണ്ടായിരുന്നില്ല. എന്റെ അമ്മ എല്ലാവരുടെയും അമ്മ ആയിരുന്നു എന്ന് അന്നാണ് ഞങ്ങള്ക്ക് മനസ്സിലായത്.


Comments

Popular posts from this blog

11: മദ്യപാനികള്‍ വിവിധ തരം

5. അച്ഛന്റെ മുന്കോപം

15 : തവള പിടുത്തവും പരിസ്ഥിതിയും